അല്ല ,വെറുതെയല്ല ഒന്നും. വെറുതെയല്ല മൌനം പോലും . വെറുതെയാവുന്നില്ല ശൂന്യതയും

Friday 27 December 2013

പുസ്തകക്കെട്ടിലേക്ക്

       ഗള്‍ഫന്മാര്‍ ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുന്ന ഒരു രോഗാവസ്ഥയുണ്ട്. പ്രവാസദുഃഖം-നഷ്ടബോധം-ഗൃഹാതുരത്വം എന്നിവയൊക്കെ തരാതരം പോലെ ചേര്‍ത്തെടുത്തൊരു ഗള്‍ഫ് സിന്‍ഡ്രോം. പിന്നെ ഇത് മറികടക്കനുള്ള ശ്രമങ്ങളാണ്. പൊതുപ്രവര്‍ത്തനം,പള്ളി,അമ്പലം,കമ്മിറ്റികള്‍,തുലാത്തിലും വൃശ്ചികത്തിലും നടക്കുന്ന ഓണാഘോഷങ്ങള്‍,ജനുവരി ഫെബ്രുവരി മാസങ്ങളിലെ ക്രിസ്ത്മസ്,ഫേസ് ബുക്ക് ,ബ്ലോഗ്‌ എന്നിവയൊക്കെയാണ് നിലവിലുള്ള ചികിത്സാവിധികള്‍. തരക്കേടില്ലാത്ത സ്ഥിരവരുമാനക്കാര്‍ക്ക് ശമ്പളദിവസങ്ങളില്‍ നേരിയ രോഗശമനമുണ്ടാകും.
 അമ്മയും ഭാര്യയും മക്കളും കൂടെയുണ്ടായിട്ടും ഈ സിന്‍ഡ്രോം ഞാനും കൊണ്ട് നടന്നിരുന്നു. കുറച്ചു നാളത്തെ പ്രതിരോധശ്രമങ്ങള്‍ക്കുശേഷം ഞാന്‍ വളര്‍ത്തിയെടുത്ത അതിജീവന ആയുധങ്ങളായിരുന്നു,വായനയും യാത്രയും എഴുത്തും. ജൂണ്‍-ജൂലായ്‌ മാസങ്ങളിലെ വാഷികാവധിദിവസങ്ങളിലെ പ്രമുഖ സന്തോഷങ്ങള്‍ പുസ്തകക്കെട്ടുകളുടെ ശേഖരണവും യാത്രകളുമാണ്.വിവിധ ഓണ്‍ലൈന്‍ പുസ്തകക്കടകളില്‍ നിന്ന് ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന വാങ്ങലുകള്‍ കെട്ടുകെട്ടായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ കാത്തിരിക്കുന്നുണ്ടാവും.അവയില്‍ എനിക്കും മക്കള്‍ക്കുമുള്ളതായ വലിയൊരു അക്ഷരപ്രപഞ്ചം വിങ്ങി നില്‍ക്കുന്നുണ്ടാവും. ഇരുപത്തഞ്ചു-മുപ്പതു കിലോയോളം പുസ്തകങ്ങളുമായാണ് തിരിച്ചു പറക്കല്‍. ബാക്കിയുള്ളവ പലപ്പോഴായി എത്തിച്ചു തരുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി. നാട്ടിലേക്കുള്ള പറക്കലും ഇത് പോലൊരു കെട്ടുമായിട്ടാണ്,വായിച്ചു തീര്‍ന്ന പുസ്തകങ്ങള്‍.
  നിരക്ഷരനെന്നു വിനയപ്പെടുന്ന,അതീവ സാക്ഷരനായ മനോജ്‌ രവീന്ദ്രന്‍റെ കുറിപ്പാണ്,കഴിഞ്ഞ വര്‍ഷം വായിച്ച പുസ്തകങ്ങളുടെ ഒരു കണക്കെടുക്കാന്‍ പ്രേരണയായത്. പട്ടിക തയ്യാറായിക്കഴിഞ്ഞപ്പോള്‍ ഇത്രയൊക്കെ വായിച്ചല്ലോ എന്ന ആത്മസംതൃപ്തി . ഈ വലിയ സന്തോഷത്തിന് നിരക്ഷരനും നന്ദി.



പുസ്തകങ്ങള്‍ ----

എസ.കെ. പൊറ്റക്കാടിന്റെ കഥകള്‍
ഭൂമിയുടെ കാവല്‍ക്കാരന്‍ - അയ്യപ്പന്‍
ദല്‍ഹി ഗാഥകള്‍ - മുകുന്ദന്‍
ഹൈമവതഭൂവില്‍ - വീരേന്ദ്രകുമാര്‍
ചിതയിലെ വെളിച്ചം – എം.എന്‍.വിജയന്‍
നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും- ഫിലിപ് പുള്‍മാന്‍
ആമേന്‍ - ജെസ്മി
സഞ്ചാരസാഹിത്യം വോള്യം ഒന്ന് –എസ.കെ പൊറ്റക്കാട്
എന്‍റെ വൈദികജീവിതം –ഒരു തുറന്നെഴുത്ത്  -ഷിബു.കെ.പി
ഒരുവള്‍ നടന്ന വഴികള്‍ - സാറാ ജോസഫ്‌
മഞ്ഞവെയില്‍ മരണങ്ങള്‍ - ബെന്യാമിന്‍
ലിയോനാര്‍ഡോ ഡാവിഞ്ചി – സത്യന്‍ കല്ലുരുട്ടി
സംഭാഷണങ്ങള്‍ - എം.എന്‍.വിജയന്‍
ഓഹരിയിലൂടെ എങ്ങനെ നേട്ടം കൊയ്യാം – പൊറിഞ്ചു വെളിയത്ത്
ദേസ്തയോവ്സ്ക്കി – ജി.എന്‍.പണിക്കര്‍
ഹിമാലയ നാമ നഗാധി രാജ – എം.സ്വര്‍ണ്ണലത
സ്വരഭേദങ്ങള്‍ - ഭാഗ്യലക്ഷ്മി
collected stories – Marquez
ലാവലിന്‍ രേഖകളിലൂടെ – സി.ആര്‍.നീലകണ്ഠന്‍
ഒരു ദേശത്തിന്റെ കഥ – പൊറ്റക്കാട് –തുടരുന്നു
collected works – Franz Kafka – തുടരുന്നു
ഈ കൂട്ടത്തില്‍ വായിച്ചു പോയതില്‍ ഇന്നും പശ്ചാത്തപിക്കുന്ന ,രണ്ടു പുസ്തകങ്ങളാണ് ,ആമേനും എന്‍റെ വൈദികജീവിതവും..ആദ്യത്തേത് ഏതു പോലീസുകാരനും പറ്റാവുന്ന തെറ്റായിരുന്നെങ്കില്‍ രണ്ടാമത്തേത് എന്‍റെ ‘ഒളിഞ്ഞു നോട്ട വായനക്ക്’ കിട്ടിയ ശിക്ഷയായിരുന്നു.ശിക്ഷ ഫലിച്ചു.ഇപ്പോള്‍ അത്തരം പുസ്തകങ്ങള്‍ ഔട്ട്‌ 
.
അനേകം പാര്‍ശ്വഫലങ്ങളുള്ള ഒരു ഗുളികയായിരുന്നു ‘ഹൈമവതഭൂവില്‍’. യാത്രാനുഭവത്തേക്കാള്‍ പുരാണകഥകളുടെ ഒരു ശേഖരമാണ് ഈ പുസ്തകം. ഒരു ഹിമാലയ യാത്രക്ക് മോഹിപ്പിക്കുന്നില്ല ഈ പുസ്തകം.അത് ചെയ്തത് സ്വര്‍ണ്ണലതയുടെ പുസ്തകമാണ് .

 സഞ്ചാരസഹിത്യം-ഇതായിരുന്നു യഥാര്‍ത്ഥ യാത്രാനുഭവം .ഇതിന്റെ രണ്ടാം വോല്യും മോഹിപ്പിച്ചു കൊണ്ട് അലമാരയിലിരുപ്പുണ്ട്.

ഭൂമിയുടെ കാവല്‍ക്കാരന്‍ എന്‍റെ കവിതയുടെയും സങ്കടങ്ങളുടെയും കാവല്‍ക്കാരനാണ്‌.ഏപ്പോഴും കൂടെയുണ്ട്
 .
മഞ്ഞവെയില്‍ മരണങ്ങള്‍ ,ഞങ്ങള്‍ തൃശൂര്‍ക്കാര്‍ക്ക് –ഇടിവെട്ട് സാധനം ഗഡീ
 എല്ലാ കൂട്ടുകാര്‍ക്കും വായനാ സമ്പന്നമായ ഒരു രണ്ടായിരത്തി പതിനാല് ആശംസിക്കുന്നു.

മോഹന്‍ 

Thursday 19 December 2013

മരണത്തില്‍ കരയുന്നത്

ഓപ്പറേഷന്‍ തിയേറ്ററിനു  മുന്നിലെ ഇടനാഴിയിലൂടെയുള്ള  അന്നത്തെ വരവ് വ്യത്യസ്തമായിരുന്നു .ചുറ്റുമുള്ളവരുമായി ചിരിച്ചും രസിച്ചും നല്ലതും ചീത്തയും പറഞ്ഞും ഒരാരവമായിരുന്നു മുമ്പൊക്കെ ആ വരവ്.ഇന്നിതാ
ഏകനായി ,തല കുനിച്ചു,അത്ര നിശ്ചയം പോരാത്ത കാലടികളുമായി  എസ്സാം ബാബ (ഡോ.എസ്സാം) നടന്നു വന്നു.

സുഖ(രോഗ)വിവരങ്ങളും പറഞ്ഞ് ,കൈ പിടിച്ച് കണ്‍സള്‍ട്ടന്റ്സ്  മുറിയില്‍ കൊണ്ടിരുത്തുംപോള്‍  അറുപത്തഞ്ചു  വര്‍ഷം ഓടിത്തീര്‍ത്തതിന്റെ പലസ്തീനിയന്‍  കിതപ്പ് ശല്യപ്പെടുത്തി.മേശപ്പുറത്തെ എക്സ് റേകളിലേക്കും മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലേക്കും ചൂണ്ടിപ്പറഞ്ഞു-എല്ലാം നോര്‍മ്മലാണ്.പക്ഷേ ഒന്നും അത്ര നോര്‍മ്മലായിരുന്നില്ല.                                               മരണത്തിന്‍റെ വിരൂപലിപികള്‍ വെളുത്ത മുഖത്ത് വിളര്‍ത്തു കിടന്നിരുന്നു. കുറച്ചു സമയം കൂടെയിരുന്ന് തിരിച്ചു പോരുമ്പോള്‍ ,അപസ്വരങ്ങളില്ലാതെ നല്‍കിയ അഞ്ചെട്ട് നിമിഷങ്ങള്‍ക്കായിട്ടായിരിക്കാം ,അദ്ദേഹം നന്ദി പറഞ്ഞു.

വൈകുന്നേരം ഡൂട്ടി റൂമില്‍ ചെന്ന്  കിടന്നപ്പോള്‍ ,പത്തു വര്‍ഷത്തെ ഓര്‍മ്മക്കെട്ടുകളുമായി എസ്സാം ബാബ വീണ്ടും വന്നു,പ്രാഞ്ചി പ്രാഞ്ചി ,മനസ്സിന്‍റെ പടി കടന്ന്. കലഹിച്ചും ചിരിച്ചും വഴക്കിട്ടും വഴങ്ങിയും കഴിഞ്ഞു പോയ ഒരു പാട്  നേരങ്ങളുടെ തിരച്ചിത്രങ്ങളുമായി ഞങ്ങളങ്ങനെ കൂനിക്കൂടിയിരുന്നു.കുറേ നേരം.നല്ല നേരങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തേയും ചീത്ത നേരങ്ങള്‍ക്ക് എന്നെയും ന്യായീകരിച്ചു കളിച്ചു.

സത്യം.ഞാന്‍ അത്ഭുതപ്പെട്ടില്ല,എന്തു കൊണ്ടിപ്പോള്‍ ഈ പുനര്‍വായനയെന്നു്. ഓര്‍മ്മപ്പെടുത്തലുകളുടേയും പൊറുക്കലുകളുടെയും ഈ മുഹൂര്‍ത്തം അബോധമനസ്സ് കുറിച്ചു കഴിഞ്ഞിരുന്നു.

പിറ്റേന്ന്  ഉച്ചക്ക് ബാബയുടെ മരണം കൂട്ടുകാര്‍ വിളിച്ചു പറഞ്ഞപ്പോള്‍  എന്നിട്ടും ഞാന്‍ പതറിപ്പോയി.മിനിയും കൂട്ടിയെത്തുമ്പോള്‍,എത്രയോ കാലം ജോലി ചെയ്ത  ICU വില്‍ ,അഞ്ചാം നമ്പര്‍ കിടക്കയില്‍ ,അദ്ദേഹം വെള്ള പുതച്ചു കിടന്നു. ക്ഷമാപണഭാവത്തില്‍ ഒരു വെന്റിലേറ്റര്‍ അരികില്‍ തല കുനിച്ചു നിന്നു.

കാല്‍ക്കല്‍ നിശബ്ദനായി ഞാന്‍ നിന്നു.രണ്ടു മിനിട്ടോളം. ശാന്തമായ ആ രണ്ടു നിമിഷങ്ങള്‍ക്കും ബാബ നന്ദി പറഞ്ഞിരിക്കാം.

മാസ്സലാമ.
-----------------------------
അന്നത്തെ ഡയറി യിലിങ്ങനെ എഴുതിപ്പോയി............
  മരണത്തില്‍ കരയുന്നത് അടുപ്പങ്ങള്‍ മാത്രമല്ല.
  അകലങ്ങലുമാണ്.
  ലോഹ്യങ്ങള്‍ മാത്രമല്ല.കലഹങ്ങളുമാണ്.
  വണക്കങ്ങള്‍  മാത്രമല്ല ,പിണക്കങ്ങളുമാണ്.