അല്ല ,വെറുതെയല്ല ഒന്നും. വെറുതെയല്ല മൌനം പോലും . വെറുതെയാവുന്നില്ല ശൂന്യതയും

Friday 25 April 2014

പ്രണയത്തിന്റെ സംഘനൃത്തങ്ങള്‍


മക്കള്‍ ഇടക്കിടക്ക് ചോദിക്കും-

- ആഴ്ച്ചയില്‍  ഏഴുവട്ടം വഴക്കിടുന്ന നിങ്ങള്‍ എങ്ങനെയാണ് പ്രണയിച്ചത്? എന്തിനാണ് വിവാഹം കഴിച്ചത്?

ഞാനപ്പോള്‍ പ്രണയവര്ഷങ്ങള്‍ ഒതുക്കി വെച്ച ഓര്‍മ്മക്കുട്ടകള്‍ തുറന്നു ഇരുപതുകാരന്റെ  കള്ളച്ചിരിയെടുത്തു മുഖത്തു ചേര്‍ത്തു വെക്കും.

വിത്ത്‌ വീണു പോയ അപ്പൂപ്പന്‍ താടികള്‍
ഓര്‍മ്മകളുടെ ഓസോണ്‍ തുളകളിലൂടെ പറന്നു മറയും.

- മക്കളേ,കാല്‍പ്പനികതയുടെ ബഹിരാകാശത്തേക്ക് ഉയര്‍ന്നുയര്‍ന്ന്‍ പൊട്ടിത്തെറിച്ചു പോകുമായിരുന്ന ഒരു ജീവനെ പ്രണയത്തിന്റെ ഭാരം കെട്ടിത്തൂക്കി ഭൂമിയിലൂടെ നടത്തിച്ചവളാണ് ഈ കാമുകി.ഈ ഭാര്യ.നിങ്ങളുടെ അമ്മ.

 മിനി,മെഡിക്കല്‍ കാമ്പസിലെ ഓര്‍മ്മകള്‍  തിരിച്ചു പിടിച്ച് ചുവന്നു തുടുക്കും.

- മക്കളേ,പ്രണയം ഒരതിജീവനസൂത്രമാണ് .ജീവിതത്തിന്റെ ഒഴുക്ക് വെല്ലുവിളിക്കപ്പെടുമ്പോള്‍ പ്രണയം കൊണ്ടതിനെ നേരിടും.പ്രണയിച്ചു മടുക്കുമ്പോള്‍ കലഹിച്ചു രസിക്കും.അത് പ്രണയത്തിന്റെ രാസത്വരകതന്ത്രം .

- വാട്ട്? വാട്ട്? രാസത്വ ?

- കാറ്റലൈസിംഗ്  ലവ് .

മെഡിക്കല്‍ കോളേജ് കാമ്പസ്സിലെ പഴയ ഇരുപതുകാരുടെ കള്ളച്ചിരി അപ്പോള്‍ മക്കള്‍ സ്വന്തമാക്കും.

- യു പീപ്പിള്‍ ആര്‍ വെരി നോട്ടി ,അച്ചാ..അമ്മാ ...

ഞങ്ങളെല്ലാവരും കൂടി കെട്ടിപ്പിടിച്ചു ചിരിച്ചു കുഴഞ്ഞു മറിയും.

അതെ,ദാമ്പത്യത്തിലെ പ്രണയം ഇത് പോലെയുള്ള സംഘനൃത്തമാണ് .

പഴയ പോലെയുള്ള യുഗ്മഗാനമല്ല.