അല്ല ,വെറുതെയല്ല ഒന്നും. വെറുതെയല്ല മൌനം പോലും . വെറുതെയാവുന്നില്ല ശൂന്യതയും

Sunday 8 June 2014

ഇതാണ് പാലങ്ങളുടെ കുഴപ്പം

ഞാനിപ്പോഴും വിശ്വസിക്കുന്നു,പാർട്ടി നാശത്തിന്റെ കൊക്കയിലേക്ക് വീണത് സെക്റട്ടേറിയറ്റ് വളവിൽ വെച്ച് തടന്നെയാണ്. ടി പി വധം പാർട്ടി വകയല്ലെന്നും അഥവാ അങ്ങനെയാണെങ്കിൽ അത് പാർട്ടി വിരുദ്ധമല്ലെന്നും സ്വയം ബോധ്യപ്പെടുത്താനുള്ള നെഞ്ചുറപ്പൊക്കെ പ്റബുദ്ധരായ കേഡർമാർക്കുണ്ട്.(ബഹുഭൂരിപക്ഷത്തിനെങ്കിലും).ടിപി വധം അസ്വസ്ഥമാക്കിയത് ഇടതു പക്ഷം ചേർന്നു നടന്ന അർദ്ധവിശ്വാസികളെയാണ്. അവർ വശവും ദിശയും മാറി നടന്നു തുടങ്ങി .
എത്റയോ നാൾ കാത്തിരുന്നു കിട്ടിയ സമരാവേശത്തിലായിരുന്നു കേഡർമാർ രണ്ടായിരത്തിപ്പതിമൂന്ന് ആഗസ്ത് പന്ത്റണ്ടിന് തിരുവനന്തപുരിയിലെത്തിക്കാണുക.അവരുടെ തലയിലാണ്,പിറ്റേ ദിവസം ഒത്തുതീർപ്പിന്റെ ഓടത്തീർത്ഥം ഒഴിച്ചതും ഇനി നിങ്ങൾ പൊയ്ക്കോളൂ എന്ന് നേതാക്കൾ ആശീർവദിച്ചതും.

എങ്ങോട്ട് പോണം എന്ന് അന്ന് നേതാക്കൾ പറഞ്ഞില്ലെങ്കിലും മാസങ്ങൾക്ക്ശേഷം കണ്ണൂരിൽ ആ 'വഴി കാണിക്കൽ 'ചടങ്ങ് നടന്നു. ബീജേപിക്കാർ ആജന്മശത്റുക്കളൊന്നുമല്ലെന്നും ആത്മമിത്റങ്ങളാക്കാവുന്ന അർദ്ധശത്റുക്കൾ മാത്റമാണെന്നും വാസുസഖാവിന്റ ചുവന്ന മാല വിളിച്ചു കൂവി.അന്ന് കമ്മീഷൻ ചെയ്ത 'ചോകാ' പാലത്തിലൂടെയാണ് കേഡർമാർ പാർട്ടിയിൽ നിന്നും നടന്നു പോയത്.

ഇതാണ് ഈ പാലങ്ങളുടെ കുഴപ്പം .ഒരു പാലമിട്ടാൽ ഇങ്ങോട്ടും അങ്ങോട്ടുമാണ്.

posted from Bloggeroid

Friday 25 April 2014

പ്രണയത്തിന്റെ സംഘനൃത്തങ്ങള്‍


മക്കള്‍ ഇടക്കിടക്ക് ചോദിക്കും-

- ആഴ്ച്ചയില്‍  ഏഴുവട്ടം വഴക്കിടുന്ന നിങ്ങള്‍ എങ്ങനെയാണ് പ്രണയിച്ചത്? എന്തിനാണ് വിവാഹം കഴിച്ചത്?

ഞാനപ്പോള്‍ പ്രണയവര്ഷങ്ങള്‍ ഒതുക്കി വെച്ച ഓര്‍മ്മക്കുട്ടകള്‍ തുറന്നു ഇരുപതുകാരന്റെ  കള്ളച്ചിരിയെടുത്തു മുഖത്തു ചേര്‍ത്തു വെക്കും.

വിത്ത്‌ വീണു പോയ അപ്പൂപ്പന്‍ താടികള്‍
ഓര്‍മ്മകളുടെ ഓസോണ്‍ തുളകളിലൂടെ പറന്നു മറയും.

- മക്കളേ,കാല്‍പ്പനികതയുടെ ബഹിരാകാശത്തേക്ക് ഉയര്‍ന്നുയര്‍ന്ന്‍ പൊട്ടിത്തെറിച്ചു പോകുമായിരുന്ന ഒരു ജീവനെ പ്രണയത്തിന്റെ ഭാരം കെട്ടിത്തൂക്കി ഭൂമിയിലൂടെ നടത്തിച്ചവളാണ് ഈ കാമുകി.ഈ ഭാര്യ.നിങ്ങളുടെ അമ്മ.

 മിനി,മെഡിക്കല്‍ കാമ്പസിലെ ഓര്‍മ്മകള്‍  തിരിച്ചു പിടിച്ച് ചുവന്നു തുടുക്കും.

- മക്കളേ,പ്രണയം ഒരതിജീവനസൂത്രമാണ് .ജീവിതത്തിന്റെ ഒഴുക്ക് വെല്ലുവിളിക്കപ്പെടുമ്പോള്‍ പ്രണയം കൊണ്ടതിനെ നേരിടും.പ്രണയിച്ചു മടുക്കുമ്പോള്‍ കലഹിച്ചു രസിക്കും.അത് പ്രണയത്തിന്റെ രാസത്വരകതന്ത്രം .

- വാട്ട്? വാട്ട്? രാസത്വ ?

- കാറ്റലൈസിംഗ്  ലവ് .

മെഡിക്കല്‍ കോളേജ് കാമ്പസ്സിലെ പഴയ ഇരുപതുകാരുടെ കള്ളച്ചിരി അപ്പോള്‍ മക്കള്‍ സ്വന്തമാക്കും.

- യു പീപ്പിള്‍ ആര്‍ വെരി നോട്ടി ,അച്ചാ..അമ്മാ ...

ഞങ്ങളെല്ലാവരും കൂടി കെട്ടിപ്പിടിച്ചു ചിരിച്ചു കുഴഞ്ഞു മറിയും.

അതെ,ദാമ്പത്യത്തിലെ പ്രണയം ഇത് പോലെയുള്ള സംഘനൃത്തമാണ് .

പഴയ പോലെയുള്ള യുഗ്മഗാനമല്ല.

Wednesday 1 January 2014

അജ്ഞാത മൃതന് പ്രണാമം

അനവധി  അറബിക്കുറിപ്പുകളൊട്ടിച്ച്  വൃത്തികേടാക്കിയ വാതില്‍ തുറന്ന് ക്വാഷ്വാലിറ്റിയിലേക്ക് കടക്കുമ്പോള്‍ , തെക്കേ ചുമരും ചാരി നിന്ന് വയസ്സന്‍ ഘടികാരം ഘോരഘോരം ഛര്‍ദ്ദിക്കുകയായിരുന്നു.
ണേം -- ണേം ---ണേം -
ജനുവരി   ഒന്ന്‍    രണ്ടായിരത്തിപ്പതിമൂന്ന്‍

ക്വാഷ്വാലിറ്റി മുറിയില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വേച്ചു വേച്ചു വരുന്നു.

"ഇങ്ങോട്ട് വരേണ്ട ഡോക്ട്ടരേ ഇയാളല്ലേലുംപോയിക്കിടക്കുവാ.ക്വാഷ്വാലിറ്റി ഡോക്ട്ടര്‍ വെറുതെ ഒന്ന്‍ ഇന്‍ടുബേറ്റ് ചെയ്തെന്നേയുള്ളൂ .ന്യൂ ഇയര്‍ ആയിട്ട് ഇത് കണി കാണേണ്ട " സിസ്റ്റര്‍മാര്‍ സ്നേഹപൂര്‍വ്വം വിലക്കുന്നു.

"നമുക്ക് പറഞ്ഞിട്ടുള്ള കണി ഇതായിരിക്കും .സാരമില്ല "
കര്‍ട്ടന്‍ മാറ്റി രോഗിയുടെ അടുത്തേക്ക്‌ .

മലം,മൂത്രം,ഛര്‍ദ്ദില്‍. ത്രുവേണീ സംഗമം .നിര്‍വാണസുഖത്തില്‍ മൃതന്‍.മുഖത്ത് മരണത്തിന്‍റെ സ്വച്ഛത.
പേര് -----  അറിയില്ല...അണ്‍നോണ്‍ ..അജ്ഞാതന്‍
രാജ്യം -----അറിയില്ല.സ്വര്‍ഗ്ഗമോ നരകമോ --ആ  അറിയില്ല.
നിറം ------ മുഖത്തു നിന്ന് നെഞ്ചിലേക്ക് ഒലിച്ചിറങ്ങുന്ന ഛര്‍ദിലിന്റെയും അടിയില്‍ നിന്ന്‍ നുരഞ്ഞു പതയുന്ന മലത്തിന്‍റെയും പീതഭരിതവര്‍ണ്ണം .


 ക്വാഷ്വാലിറ്റി പേപ്പറില്‍ പലവട്ടം എഴുതിയുറപ്പിച്ചു കഴിഞ്ഞ മരണത്തിനു കീഴില്‍ മറ്റൊരു കുറിപ്പ് കൂടി ചേര്‍ത്ത് ,മരണം അരക്കിട്ടുറപ്പിച്ച്  ഞാന്‍ ഐസീയുവിലെ ഡ്യൂട്ടി മുറിയിലേക്ക് മടങ്ങി.

മുറിയിലെത്തുമ്പോഴേക്കും വാക്കുകള്‍ കൂടിച്ചേര്‍ന്നും മുറിഞ്ഞു പിരിഞ്ഞും ഏതാനും വരികള്‍.കവിതയൊന്നുമായിട്ടല്ല , എഴുതാന്‍ സുഖമുള്ള കുറേ വരികള്‍.
അതിങ്ങനെ ,..

2013ലെ ജനുവരി പിറക്കുന്നത്‌

പതിമൂന്നിലെ ജനുവരി പിറന്നത്‌ 
ക്വഷാലിടിയിലെ അവസാന ബെഡിലാണ്.
പന്ത്രണ്ടിലെ അവസാന പന്ത്രണ്ടടിക്കുമ്പോള്‍
അവസാനക്കിടക്കയില്‍ ഒരു അത്യാസന്ന രോഗി .
(അതോ ആദ്യത്തെ കിടക്കയോ ?
തല തിരിഞ്ഞവന് എന്ത് ആദ്യം,അന്തം,കുന്തം)

തൊണ്ടയിലേക്ക്‌ ടുബിരങ്ങുന്ന തിന്‍ മുന്‍പ്‌ 
അയാളൂരിവിട്ട മലമൂത്രപ്രകമ്പനങ്ങള്‍
അവസാന കിടക്കയിലെ മാദക മലക്കൂമ്പാരം
പരിമളം,പെരുംനാറ്റം .

പെരും നാറ്റത്തിലേക്ക് പെറ്റ് എറിയപ്പെട്ട
എന്‍റെ പതിമൂന്നിലെ ജനുവരി.
പെരും നാറിക്ക് ചേര്‍ന്ന
വരും വര്‍ഷപ്പുലരി.


എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒഴുകിത്തീരുകയോ ഒഴിവായിപ്പോവുകയോ ചെയ്ത കാവ്യനിളയുടെ സ്നേഹം നിറഞ്ഞ തിരിച്ചൊഴുക്കായിരുന്നു അത്.

ഹൌസ്സര്‍ജന്‍സിയും കോളേജ് മാഗസിന്‍ പ്രവര്‍ത്തനവും കൂടിക്കുഴഞ്ഞ  ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തൊന്പതില്‍ പൂട്ടി വെച്ച എഴുത്താവേശത്തിന്റെ  താക്കോല്‍ ,എവിടെ നിന്നാണ് ഇയാള്‍, ഈ അജ്ഞാതന്‍, മൃതന്‍ കണ്ടെടുത്തത് ?

കൂമ്പിപ്പോയ രസമുകുളങ്ങളെ എന്ത് രസതന്ത്രം കൊണ്ടാണ് ഇയാള്‍ ഉത്തേജിപ്പിച്ഛത് ?

മലവും മൂത്രവും മരണവും കൂട്ടിക്കുഴച്ച് എന്ത് ആഭിചാരക്രിയയാണ്  ഇയാള്‍ എന്നില്‍ നടത്തിയത്?

രണ്ടായിരത്തിപ്പതിമൂന്ന്‍ ജനുവരി ഒന്ന് മുതല്‍ എഴുതിപ്പോയ എല്ലാ വാക്കുകളും വരികളും വായാടിത്തങ്ങളും ,ഇനി എഴുതി ഉണ്ടാക്കാവുന്ന എല്ലാ തൊന്തരവുകളും ഞാന്‍ അങ്ങേക്ക് ,അജ്ഞാത മൃതന് സമര്‍പ്പിക്കുന്നു.നിര്‍ദ്ദയം .
പ്രണാമം 
----------------------------------------------------------------------------------
അജ്ഞാത മൃതന്‍  എന്ന് വേണോ അജ്ഞാത മൃതദേഹം  എന്ന് വേണോ എന്നാ സന്ദേഹം രണ്ടാഴ്ച്ചയോളം ഞാന്‍ കൊണ്ടുനടന്നു.ഒടുവില്‍ പ്രണാമം അജ്ഞാത മൃതന് സമര്‍പ്പിച്ചു. അജ്ഞാതനും മൃതനുമാണെങ്കിലും ,പദാന്ത്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന 'ന്‍'കാരം കൊണ്ടായിരിക്കാം അജ്ഞാത മൃതന് ഒരുണര്‍ച്ചയും തുടര്‍ച്ചയുമുണ്ട്.

അജ്ഞാത മൃതദേഹം  അസഹ്യമായ അനാഥത്വം അവതരിപ്പിക്കുന്നു.

മോഹന്‍