അല്ല ,വെറുതെയല്ല ഒന്നും. വെറുതെയല്ല മൌനം പോലും . വെറുതെയാവുന്നില്ല ശൂന്യതയും

Wednesday 28 January 2015

വിട്ടു വീഴ്ചയില്ലാത്ത 25 വര്‍ഷങ്ങള്‍

വിട്ടു വീഴ്ചയില്ലാത്ത 25 വർഷങ്ങൾ
(25 years of uncompromising love)
ഒരേ പോലെ പോക്കിരികളായ രണ്ടു പേർ ഇരുപത്തഞ്ചുവർഷങ്ങൾ പങ്കിട്ട് തീർത്തത് ഞെട്ടലോടെയാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്.ആ ഞെട്ടൽ ആവുന്ന മട്ടിൽ ആഘോഷിക്കുകയും ചെയ്തു.വിട്ടു വീഴ്ചയില്ലാത്ത ഇരുപത്തഞ്ച് വർഷങ്ങളെ(25 years of uncompromising love എന്ന് വി കെ എൻ തർജ്ജമ ) 'വെള്ളിയാട' ചാർത്തി മക്കൾ ആദരിച്ചു.അമ്പതു വർഷമാകുമ്പോൾ പൊന്നാട ചാർത്താമെന്ന് പ്രലോഭനവുമുണ്ട്.

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ് ജനുവരിയിൽ  ഒരു താടിക്കാരൻ തൃശ്ശൂരിലെ പോസ്ടോഫീസുകളിൽ നിന്ന്  മുന്നൂറ് പോസ്ട് കാർഡ് വാങ്ങുന്നു.ഇരുപുറത്തും M എന്നുഴുതിയ അരപ്പവൻ താലി വാങ്ങുന്നു.ജുബയും മുണ്ടും വാങ്ങുന്നു.ഒരു വിവാഹത്തിനുള്ള തയ്യാറെടുപ്പായിരുന്നു അത്.

കല്ല്യാണവിളംബരം  ,രഘുനാഥ് എന്ന സുഹൃത്ത് സൗജന്യമായി തന്ന തൃശൂർ മേൽവിലാസത്തിൽ ,രജിസ്ട്രാപ്പീസിന്റെ ബോർഡിൽ തൂങ്ങിക്കഴിഞ്ഞിരുന്നു.
പതിനഞ്ചു പൈസയുടെ പുലിത്തല സ്റ്റാമ്പിന്റെ ബലത്തിൽ മഞ്ഞക്കാർഡുകൾ പലയിടത്തേക്കും പറന്നു പോയി.തൃശൂരിലെ ലൂമിയർ പ്രസുകാർ(അരവിന്ദേട്ടനും ഷേണായിയും)അച്ചടിച്ചു തന്ന മനോജിന്റെ മയിൽപ്പീലിയും ,മോഹനും മിനിയും സുഹൃത്തുക്കളേയും സഖാക്കളേയും കഷ്ണിക്കുന്നു എന്ന സ്നേഹാക്ഷരങ്ങളുമായിരുന്നു കാർഡിലെ അലങ്കാരങ്ങൾ.കാർഡ് കിട്ടിയും കാര്യം കേട്ടറിഞ്ഞും വന്നു ചേർന്ന സുഹൃത്തുക്കൾ,സഖാക്കൾ,സഹപാഠികൾ.രജിസ്ടറിൽ സാക്ഷിയൊപ്പിട്ട് അലോഷ്യസ്.രജിസ്ടാപ്പീസിലെ കാര്യങ്ങൾ എളുപ്പമാക്കിത്തന്ന അവിടത്തെ സ.പ്രദീപ്,SFI യുടെ സ.ജോസഫ്,സ.നന്ദേട്ടൻ.എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന് വിനയൻ.വിവാഹത്തിനു ശേഷം താമസിക്കാൻ തങ്ങളുടെ ഗോർബി ഹൗസ് ഒഴിഞ്ഞു തരികയും ഞങ്ങളുടെ കുടുംബമായി അവതരിക്കുകയും ചെയ്ത പ്രിയ സഖാക്കൾ-വിജയൻ,നന്ദൻ,മനോജ്,രവീന്ദ്രൻ,ഉണ്ണി.വടക്കാഞ്ചേരിയിലെ കല്യാണമണ്ഡപം കുറഞ്ഞ നിരക്കിൽ നല്കുകയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലടപ്രഥമൻ സൗജ ന്യമായി വിളമ്പുകയും ചെയ്ത ജയശ്രീ ഹാൾ ഉടമ.
എങ്കിലും ഞങ്ങളുടെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നടക്കട്ടെ എന്ന് വേദപുസ്തകത്തോളം വേദന ചങ്കിലൊതുക്കി നിന്ന അപ്പച്ചൻ,അമ്മച്ചി.കല്ല്യാണത്തിന് പച്ചക്കൊടി ശരിയാക്കിയെടുത്ത അനുജൻ,അനിയത്തി.

മെഡിക്കൽ കോളേജ്  ഗേറ്റിൽ നിന്ന് ടൗൺ ഹാൾ വരെയുള്ള മൗനദൂരത്തിൽ എന്നെ അംഗീകരിച്ച അച്ഛൻ.ആദ്യം അമ്പരപ്പോടേയും പിന്നെ പൂർണ്ണ മനസ്സോടെയും സ്നേഹിച്ച് മകനായെന്നെ ദത്തെടുത്ത സ്നേഹത്തിന്റെ കരുതൽശേഖരം,അമ്മ.

ഞങ്ങൾക്കു പിറന്നു പോയിട്ടും നല്ല മക്കളായി വളർന്നു വന്ന അപ്പു,അമ്മു.ഞങ്ങളെ നേർവഴിക്ക് നടത്തുന്ന പക്വമതികൾ.ഞങ്ങളുടെ പ്രണയകാല ഗീർവാണങ്ങൾ ക്ഷമയോടെ കേട്ടിരിക്കുന്ന അഭിനയ പടുക്കൾ.

ഓർമ്മകളിങ്ങനെ നിരത്തിവെച്ചത് നന്ദി പറഞ്ഞും കൃതഞ്ജത കൂക്കിയും ബന്ധങ്ങളും സൗഹൃദങ്ങളും അപായപ്പെടുത്താനല്ല.ഓർമ്മകൾ ഓർത്തെടുത്ത് ഒതുക്കിവെക്കുമ്പോൾ ജീവിതത്തിനൊരു തെളിച്ചം.പുതിയ വെളിച്ചങ്ങൾ വന്നു വീഴുന്ന പോലെ.സ്വയം പവിത്രീകരിക്കപ്പെടുന്ന പോലെ. മാലിന്യസംസ്ക്കരണം മനുഷ്യരിലും നല്ലതാണ്. പ്രത്യേകിച്ചും ഇരുപത്തഞ്ച് വർഷമൊക്കെ പഴകുമ്പോൾ.